Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. ബുധനാഴ്ച രാത്രിയാണ് അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പോലീസ് പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. അതേസമയം എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു.
ആരോഗ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ആറ് യൂത്ത് ലീഗ് പ്രവർത്തകരാണ് സംഭവത്തെ തുടർന്ന് അറസ്റ്റിലായത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. ബുധനാഴ്ച രാത്രിയോടെ വീണ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
കോഴിക്കോട്: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ബന്ധമായും മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. നയിക്കാന്‍ ഉള്ളവര്‍ എന്ന നിലയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കും എം.കെ. മുനീറിനും മാത്രം ഇളവ് നല്‍കാമെന്നാണ് യൂത്ത് ലീഗിന്റെ അഭിപ്രായം.
നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് യൂത്ത് ലീഗിന് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മൂന്ന് സീറ്റിലാണ് മത്സരിച്ചത്. പി.കെ. ഫിറോസ്, ടി.പി. അഷ്റഫലി, ഷിബു മീരാന്‍, ഫൈസല്‍ ബാബു, ഇസ്മായില്‍ വയനാട്, മുജീബ് കാടേരി എന്നിവരുടെ പേരാണ് യൂത്ത് ലീഗ് മുന്നോട്ട് വച്ചിരിക്കുന്നത്.
Kerala
മലപ്പുറം: താമരശേരിയിലെ ഫ്രഷ്കട്ടിനെ സംരക്ഷിക്കാൻ സർക്കാരിന്റെയും പോലീസിന്റെ ശ്രമമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പോലീസാണ് അക്രമം നടത്തിയതെന്നും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കി പ്രവർത്തകരെ തെരഞ്ഞെടുപ്പ് രംഗത്തു നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഷ് കട്ട് തുറന്നാൽ കോഴിമാലിന്യമുമായി കോഴിക്കോട്ടെ മന്ത്രിമാരുടെ വീട്ടിലേക്ക് മാർച്ച് നടത്തും. ജില്ലാ ശുചിത്വ മിഷനും തഹസിൽദാറും എല്ലാം തയാറാക്കിയ റിപ്പോർട്ടുകളിലും ഈ സ്ഥാപനം നിയമാനുസൃതമായല്ല പ്രവർത്തിക്കുന്നതെന്നും പറയുന്നതായി ഫിറോസ് പറഞ്ഞു.
എല്ലാ നിയമങ്ങളും പാലിച്ചും എല്ലാ ആക്ഷേപങ്ങളും പരിഹരിച്ചുമാണ് ഫ്രഷ് കട്ട് സ്ഥാപനം മുന്നോട്ടുപോകുന്നത് എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്.
എന്നാൽ നാല് പഞ്ചായത്തുകളിലെ സെക്രട്ടറിമാർ തയാറാക്കിയ റിപ്പോർട്ടുകളിൽ ഈ അറവുമാലിന്യ കേന്ദ്രത്തിൽ നിന്നുള്ള രൂക്ഷമായ ഗന്ധം അവിടെയുള്ള ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സ്ഥാപനത്തോട് ചേർന്ന് നിൽക്കുന്ന ഇരുതുള്ളി പുഴയിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നുണ്ടെന്നും ഫ്രീസർ ഇല്ലാത്ത വാഹനങ്ങളിൽ സ്ഥാപനത്തിലെ മാലിന്യങ്ങൾ കൊണ്ടുപോവുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമങ്ങളെ ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാൽ കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയും വടകര എസ്പി ബെജുവും നേരിട്ടെത്തി ആക്രമണങ്ങൾക്ക് നേത്രത്വം കൊടുക്കുകയാണ് എന്നുള്ളത് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
District News
പേരാമ്പ്ര: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു കക്കാട് ബൈപാസ് റോഡിൽ ദിവസങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഹൈമാസ് ലൈറ്റുകൾ പ്രവർത്തന രഹിതമായിട്ട് ഇതുവരെ റിപ്പയർ ചെയ്യാത്തത്തിനെതിരേ കക്കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.
കാരാറുക്കാർക്ക് ലക്ഷങ്ങൾ അഴിമതി നടത്താനുള്ള വെള്ളാനകളായി ഇത്തരം പ്രവർത്തികൾ മാറിയിരിക്കുന്നുവെന്നും യൂത്ത് ലീഗ് ആരോപിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് സി.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. എം. സിയാസർ അധ്യക്ഷത വഹിച്ചു. എം.സി. അഫ്സൽ, എൻ.കെ. അസീസ്, ഒ.ടി. ശംസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.